ഹർത്താൽ
-----------------
നീണ്ടു നിവർന്നു കിടക്കുന്ന
ഓരോ വഴിപ്പെണ്ണിനും
ഏകാന്തത കൂട്ടിരിയ്ക്കും ദിനം.
ഓരോ ഹർത്താൽ ദിനത്തിലും...
തണുത്ത പുഞ്ചിരിയെ വകഞ്ഞു മാറ്റി ,
അമ്മ
ബിരിയാണിച്ചെമ്പു
കഴുകുന്ന മണം
കാറ്റിലിന്നും തങ്ങി നിൽപ്പുണ്ട്.
കല്ലേറു പേടിച്ച്...
വടക്കേതിലെ ഓട്ടോച്ചേട്ടൻ,
വണ്ടിയെടുക്കാതിരുന്ന പകലിൽ
വല്ലിച്ഛൻ
ഒന്നുമില്ലായ്മയുടെ ലോകത്തേയ്ക്ക്
ഇറങ്ങി നടന്നതു മുതൽ
ഹർത്താൽ ..
മുളകുപൊടി വിതറിയ പോലൊരു
നീറ്റലായി.
മരണം പോലെ മനുഷ്യനെ നിസ്സഹായനാക്കുന്ന
ഒരേയൊരു ദിനം ഹർത്താലാണെന്നുപസംഹരിക്കുമ്പോൾ...
ഒരു പക്ഷവും പിടിക്കാതൊരാൾ ഉള്ളിലിരുന്ന് ചിരിക്കുന്നു.
ആ ചിരിയുടെ മുഴക്കത്തിൽ...
അനാവശ്യമായി
കൂട്ടിയിണക്കിയ
സമര വഴികളൊലിച്ചിറങ്ങി
ഒരു ചങ്ങലക്കിലുക്കം പൊട്ടിച്ചിതറുന്നു.
മനുഷ്യ സ്പർശമാർന്ന്..
ഏക സ്വരത്തോടെ.
---------- മഞ്ജുള---------
Friday, December 14, 2018
ഹർത്താൽ
Subscribe to:
Post Comments (Atom)
No comments:
Post a Comment