Saturday, July 6, 2019

ശീതസമരം

ശീതസമരം
__________
മറുമൊഴി
പറയാനാവാത്ത
ഒരൊറ്റ വാക്കിൻ്റെ
തീരത്തിരുന്ന്...,
എനിക്കവളോടു മാത്രമായി
ചിലതു സംസാരിക്കണമെന്നുണ്ട്.
കൈവിരൽത്തുമ്പൂർന്ന
ഒരു മടക്കയാത്രയ്ക്കിപ്പുറം
ഉള്ളിലലച്ചെത്താറുള്ള
ഒരാധിയുടെ .. പേരായി
സ്നേഹമെങ്ങിനെ
ചുവന്നുണങ്ങിയെന്ന്
ചോദിച്ചു നോക്കണം.
കണ്ണുനീരൂർന്ന
വഴിക്കണ്ണുകളാലൊരാൾ മാത്രമെന്നും
പതിഞ്ഞ രാത്രിയിൽ..
ഉറക്കപ്പിടച്ചിലിൽ
ഓർത്തിരുന്നതെന്തെന്ന്
വ്യക്തമാക്കണം.
ഉള്ളുരുകും
അവളുടെ
നെറുകയിൽ
ഒരിറ്റു കനവാൽ
തൊട്ടു പോയ
സൗഹൃദങ്ങളെയെല്ലാം
നെഞ്ചോടു ചേർത്തീട്ടും
വാക്കുകളുടെ
പൊളിഞ്ഞ വക്കുകളാൽ
ഇന്നും എവിടെയോ
നമ്മളും മുറിയുന്നു.
ശ്വാസതന്ത്രിയിൽ
പുതു തുടുപ്പേകും
അരയാൽപ്പടർപ്പു പോലെ
ചിലരുണ്ട്,
എത്ര എരിയിച്ചു കളഞ്ഞാലും
ഉള്ളിലെ കനലിൽ
കിളിർത്തു നനവേകുന്നവർ.
ആ തണലിൽ
ചേർന്നു നിന്നു കൊണ്ട്
ഇടയ്ക്കൊരു
ഒറ്റച്ചുവടു വച്ചു നോക്കണം.
പാടാനറിയാത്ത,
ആടാനറിയാത്ത,
ജീവിതക്കൊലുസിട്ട്...
ഒന്നു കൂട്ടം തെറ്റിയോടി നോക്കണം.
കിനാവുകളിൽ
നിന്നു
നില തെറ്റി വീഴുമ്പോളും
ഒരു തണൽ
ശീതസമരം പോലെ
ഉള്ളു കനപ്പിച്ചു കൊണ്ട്
നമ്മെ ചൂഴ്ന്നൊലിക്കുന്നുണ്ടാവും.
നിന്നെപ്പോൽ
എന്നും
മുഖം കറുപ്പിച്ചു കൊണ്ട്...
എൻ്റെ ഹൃദയഹാരിയാം വശ്യ സൗഹൃദമേ!!!
_______ മഞ്ജുള_______

No comments:

Post a Comment